Tuesday, December 22, 2009

തീവ്രവാദികളും ചാവേറുകളും കേരളം കീഴടക്കുന്നു

Published in Keraleeyam Magazine on 25th October 2008


ആര്‍.എസ്‌.എസ്‌.
പ്രവര്‍ത്തകരുടെ മാര്‍ച്ച്‌

എന്‍.ഡി.എഫ്.
ഫ്രീഡം പരേഡ്


2008 സെപ്‌തംബര്‍ 26ന്‌ കേരളീയം മാസികയുടെ എഡിറ്റോറിയല്‍ ഓഫീസിലേക്ക്‌ രണ്ടു യുവാക്കള്‍ കടന്നുവന്നു. 35 വയസ്സിന്‌ താഴെ പ്രായമുള്ളവര്‍. മുസ്ലീങ്ങള്‍ പൊതുവായി ഉപയോഗിക്കുന്ന തൊപ്പി ഇരുവരും ധരിച്ചിട്ടുണ്ടായിരുന്നു. മീശ ഒഴിവാക്കിക്കൊണ്ടുള്ള താടി വച്ചിട്ടുണ്ട്‌. ഒരാള്‍ നീളമുള്ള കുര്‍ത്തയും പാന്റ്‌സും മറ്റേയാള്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ചിരുന്നു.

ഇതിലൊരാളെ കഴിഞ്ഞ ആറുമാസത്തോളമായി പരിചയമുണ്ട്‌. കോഴിക്കോട്‌ സ്വദേശി. എറണാകുളം ഇടപ്പള്ളിയില്‍ നിന്ന്‌ കുറച്ചുമാറി പഴയ വാഹന ഇടപാട്‌ സ്ഥാപനം നടത്തുന്നു. ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്ന്‌ അഞ്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ സ്വകാര്യ ആവശ്യത്തിനു വേണ്ടി ഒരു റോയല്‍ എന്‍ഫീല്‍ഡ്‌ വാങ്ങിച്ചിരുന്നു. വളരെ മാന്യമായ കച്ചവട സംസ്‌ക്കാരമാണ്‌ അദ്ദേഹത്തില്‍ നിന്ന്‌ എനിക്ക്‌ ലഭിച്ചത്‌. ചില സാങ്കേതിക കാരണങ്ങളാല്‍ ഈ വാഹനം വില്‍ക്കേണ്ട ആവശ്യം വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട്‌ തന്നെ ഫോണ്‍ ചെയ്‌ത്‌ പറഞ്ഞു. അതനുസരിച്ച്‌ എന്‍ഫീല്‍ഡ്‌ വാങ്ങാനാഗ്രഹിക്കുന്ന ഒരാളെയും കൂട്ടി ഇദ്ദേഹം ഓഫീസിലെത്തിയ രംഗമാണ്‌ മുകളില്‍ പറഞ്ഞത്‌.

ഇവര്‍ വരുന്ന സമയത്ത്‌ എഡിറ്റോറിയല്‍ റൂമില്‍ മീറ്റിംഗ്‌ നടക്കുന്നുണ്ട്‌. തൃശ്ശൂര്‍ സ്വദേശിയായ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനുള്‍പ്പെടെ ഞങ്ങള്‍ ഏഴു പേര്‍ മുറിയിലുണ്ടായിരുന്നു. വാഹനത്തിന്റെ വില സംബന്ധമായ വിഷയങ്ങള്‍ സംസാരിച്ച ശേഷം അവര്‍ പുറത്തേക്ക്‌ പോയി. അവര്‍ ഇറങ്ങിയ ഉടനെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ``അതേതാണാ തീവ്രവാദികള്‍, മൊത്തത്തിലൊരു പിശക്‌ ലുക്കുണ്ടല്ലോ'' എന്ന്‌ പറഞ്ഞു. അതിനുശേഷം, അവരുടെ ശരീരഭാഷയെക്കുറിച്ചും സംസാരരീതിയെക്കുറിച്ചും വസ്‌ത്രധാരണത്തെക്കുറിച്ചും കുറെ സമയം ഞങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഈ ചര്‍ച്ച അവസാനിച്ചപ്പോള്‍ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാത്ത അവസ്ഥയുണ്ടായി.

ഇതേ വ്യക്തിയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം : ഇദ്ദേഹത്തിന്‌ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ ഒരു ചെറിയ തുക കടമായി നല്‍കേണ്ടി വന്നു. മനുഷ്യസഹജമായ പ്രവര്‍ത്തികള്‍ മാത്രമാണിത്‌. പണത്തിനായി വഴിയില്‍ എന്നെ കാത്തുനിന്ന ഇദ്ദേഹത്തിന്‌ സമീപം എന്റെ വാഹനം നിര്‍ത്തി, ഞാന്‍ തുക കൈമാറി. സമയക്കുറവു കാരണം എനിക്ക്‌ പെട്ടെന്ന്‌ പോരേണ്ടതായും വന്നു. ഈ സമയം ചുറ്റിനുമുള്ള എല്ലാവരും പ്രത്യേക കണ്ണോടെ ഞങ്ങളെ ശ്രദ്ധിക്കുന്നത്‌ വാഹനത്തിന്റെ കണ്ണാടിയിലൂടെ ഞാന്‍ കാണുന്നുണ്ടായിരുന്നു. അന്നേദിവസം വൈകുന്നേരം എന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ എന്നോട്‌ ചോദിക്കുന്നു ``രാവിലെ ഇടപ്പള്ളിയ്‌ക്കടുത്ത്‌ വച്ച്‌ ഒരാള്‍ക്ക്‌ പൈസ എണ്ണി കൊടുക്കുന്നത്‌ കണ്ടല്ലോ, ആരാണയാള്‍, തൊപ്പിയും താടിയുമൊക്കെ വച്ച ഒരു മുസ്ലീമാണല്ലോ, അയാളെ നിങ്ങള്‍ക്കെങ്ങനെയാണ്‌ പരിചയം?''. ഞാന്‍ ഉത്തരം നല്‍കി ``അവന്‍ എന്റെ സുഹൃത്താണ്‌''. ഈ ഉത്തരം അയാളെ തൃപ്‌തിപ്പെടുത്തിയിട്ടില്ലെന്ന്‌ എനിക്ക്‌ മനസ്സിലായി. പക്ഷേ ഞാന്‍ ആ സംഭാഷണം തുടരാനാഗ്രഹിച്ചില്ല.

ഇത്തരത്തിലുള്ള യുവാക്കളെ കാണുമ്പോള്‍ തന്നെ `അവര്‍ക്കൊരു പിശക്‌ ലുക്കുണ്ടെന്ന' നിഗമനത്തില്‍ എത്താന്‍ നമ്മെ പ്രേരിപ്പിച്ച ഘടകങ്ങളെന്താണ്‌ ? വസ്‌ത്രവും ശരീരഭാഷയുമാണെങ്കില്‍, മുസ്ലീം സമൂഹത്തിന്റെ പരമ്പരാഗത രീതി അതാണല്ലോ, അതിലെന്താണ്‌ തെറ്റ്‌? ഇസ്ലാമിക സമൂഹത്തില്‍ പെട്ടവരെ തിരിച്ചറിയാനുള്ള, ഇത്തരം പരമ്പരാഗത വേഷങ്ങള്‍ ധരിക്കാന്‍ പാടില്ലായെന്ന അലിഖിത നിയമം രൂപപ്പെട്ടുവരുന്നുണ്ടോ? ഇത്തരം വേഷങ്ങള്‍ ധരിച്ച എല്ലാവരെയും സംശയത്തിന്റെ കണ്ണോടെ കാണുന്ന പത്രപ്രവര്‍ത്തകര്‍ വരെയുണ്ടെങ്കില്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ അവസ്ഥയെന്തായിരിക്കും? എന്‍.ഡി.എഫ്‌., സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ കുറച്ച്‌ തീവ്രവാദി സംഘടനകളുള്ളതുകൊണ്ട്‌ മുസ്ലീങ്ങള്‍ക്ക്‌ അവരുടെ വിശ്വാസപരമായ വേഷങ്ങള്‍ ധരിക്കാന്‍ സ്വാതന്ത്ര്യമില്ലേ?... ഇത്തരത്തില്‍ പല ചോദ്യങ്ങളുടെയും ഉത്തരം ചങ്കൂറ്റത്തോടെ പറയാന്‍ കഴിയാത്ത ഒരു സാഹചര്യം ഇന്ത്യയില്‍ ആരാണ്‌ രൂപപ്പെടുത്തിയത്‌? ഹൈന്ദവ ഫാഷിസ്റ്റുകളാണോ? അതോ രാഷ്‌ട്രീയക്കാരാണോ? അന്താരാഷ്‌ട്ര സംഘടനകളാണോ? സാമ്രാജ്യത്വ ശക്തികളാണോ? മറ്റാരെങ്കിലുമാണോ?

ഇതിനോടൊപ്പം മറ്റൊരു വശം കാണേണ്ടതുണ്ട്‌. വി.എച്ച്‌.പി., ശിവസേന, ആര്‍.എസ്‌.എസ്‌., ബജ്‌രംഗ്‌ദള്‍ തുടങ്ങിയ സംഘടനാ പ്രവര്‍ത്തകര്‍ കുറി തൊടാറുണ്ട്‌, കാവി വേഷം ധരിക്കാറുണ്ട്‌, ക്ഷേത്രങ്ങളില്‍ പോകാറുണ്ട്‌... ഇത്തരം മതപരമായ ആചാരങ്ങള്‍ അനുഷ്‌ഠിക്കുന്ന അവര്‍, താഴികക്കുടങ്ങള്‍ക്ക്‌ മുകളില്‍ കയറിനിന്ന്‌ മസ്‌ജിദ്‌ തകര്‍ത്തിട്ടുണ്ട്‌, വര്‍ഗ്ഗീയ ലഹളകളില്‍ ഒരുപാട്‌ പേരെ കൊന്നൊടുക്കിയിട്ടുണ്ട്‌, ക്രിസ്‌ത്യന്‍ പുരോഹിതന്മാരെ തിരഞ്ഞുപിടിച്ച്‌ അരിഞ്ഞുവീഴ്‌ത്തിയിട്ടുണ്ട്‌, ചുട്ടു കരിച്ചിട്ടുണ്ട്‌.. അങ്ങനെയെത്രയോ ഹൈന്ദവസംസ്‌ക്കാരത്തിനെതിരായ ദാരുണസംഭവങ്ങള്‍... ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു ഹൈന്ദവ വിശ്വാസി അമ്പലത്തില്‍ പോയതുകൊണ്ടോ, അയാള്‍ കുറി തൊട്ടതുകൊണ്ടോ, കാവിമുണ്ട്‌ ഉടുത്തതുകൊണ്ടോ, ഉപയോഗിക്കുന്ന വാഹനത്തില്‍ വിഗ്രഹങ്ങള്‍ പ്രദര്‍ശിപ്പിച്ചതുകൊണ്ടോ മുസ്ലീങ്ങളുള്‍പ്പെടെ സമൂഹത്തിലാരും അവരെ തീവ്രവാദികളാണോയെന്ന സംശയത്തോടെ നോക്കുന്നില്ല. എന്താണിതിനു കാരണം?



കാരണങ്ങളില്‍ ചിലത്‌

ഇസ്ലാമിക വിശ്വാസത്തിന്റെ സംരക്ഷണമേറ്റെടുത്തിട്ടുണ്ടെന്ന്‌ സ്വയം അവകാശപ്പെടുന്ന മതതീവ്രവാദ സംഘടനകള്‍ രാജ്യത്തിന്റെ പരമാധികാരത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും നിയമസംഹിതകളെയും വെല്ലുവിളിക്കുന്നു. ഇസ്ലാമിക വിശ്വാസികള്‍ക്ക്‌ മാത്രമായി മതേതര രാജ്യത്ത്‌ നിയമങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെടുകയും, ശരിഅത്ത്‌ പോലുള്ള നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുകയും ചെയ്യുന്നു. ഈ സംഘടനകള്‍ സ്വദേശ ദേശീയ പ്രശ്‌നമെന്നതിനപ്പുറം അന്താരാഷ്‌ട്ര പ്രശ്‌നം തന്നെയാണ്‌. ഇസ്ലാമിന്‌ നേരെയുള്ള അന്താരാഷ്‌ട്ര പ്രശ്‌നങ്ങളുടെ പ്രതികരണങ്ങളെന്ന പേരില്‍ സ്വരാജ്യത്തെ നിരപരാധികളെ കൊന്നൊടുക്കുകയും രാജ്യത്തിനെ തന്നെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം ഭീകരതകളെ സാമ്രാജ്യത്വ-ജൂത-ഇസ്ലാമിക വിരുദ്ധ കോക്കസിന്റെ കീഴിലുള്ള അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സികള്‍, ഏതെങ്കിലുമൊരു സംഘടനയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെന്നതിനു പകരം ഇസ്ലാമിക ഭീകരത, പച്ചശാപം, മുസ്ലീം തീവ്രവാദം എന്നിങ്ങനെ അവതരിപ്പിക്കുകയും ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങള്‍ അത്‌ പിന്തുടരുകയും ചെയ്‌തതോടെ പ്രാദേശികമായുളള സാധാരണ മുസ്ലീം വിശ്വാസികളെ പോലും, പൊതുജനവും, ഫാഷിസമേല്‍ക്കോയ്‌മയുള്ള ബ്യൂറോക്രസിയും സംശയത്തിന്റെ കണ്ണോടെ വീക്ഷിക്കാന്‍ തുടങ്ങി.

ഉന്നത മുസ്ലീം കുടുംബാംഗവും സമൂഹത്തില്‍ വളരെ മാന്യമായി ജീവിക്കുകയും, ചെയ്‌തിരുന്ന യുവാക്കളാണ്‌ രഹസ്യമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‌ തെളിവുസഹിതവും അല്ലാതെയും പിടികൂടപ്പെടുന്നവരില്‍ അധികവും. ഡോക്ടര്‍മാര്‍ മുതല്‍ ഐ.ടി.വിദ്യാര്‍ത്ഥികള്‍ വരെ ഇതില്‍പെടും. ഇതും മേല്‍പ്പറഞ്ഞ സംശയത്തിന്‌ ആക്കം കൂട്ടി. മാത്രവുമല്ല, ഇത്തരം സംഘടനകളെ പരസ്യമായി തള്ളിപ്പറയാനും, അവര്‍ക്കെതിരെ ശക്തവും വ്യാപകവുമായ പ്രചാരണങ്ങള്‍ നടത്താനും ഇന്ത്യയിലെ യഥാര്‍ത്ഥ മുസ്ലീം സംഘടനകളും പണ്ഡിതന്മാരും തയ്യാറായില്ല (ചില ഒറ്റപ്പെട്ട സ്വരങ്ങളുണ്ടായിട്ടുണ്ട്‌). സാല്‍വേഷന്‍, ഹുബ്ബ്‌ റസൂല്‍ തുടങ്ങിയ ഇസ്ലാമിക പ്രചാരണപദ്ധതികള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക്‌ പോലും സുപരിചിതമാകുന്ന തരത്തില്‍ കോടികള്‍ വാരി വിതറി നടത്തുകയും, ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദ പ്രവര്‍ത്തനം ഇസ്ലാമിക സമൂഹം അംഗീകരിക്കുന്നില്ല എന്നത്‌ പ്രചരിപ്പിക്കാന്‍ കാര്യമായ പ്രചാരണ പരിപാടികളോ, ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളോ നടത്താതിരിക്കുകയും ചെയ്‌തപ്പോള്‍ സംശയം വീണ്ടും വര്‍ദ്ധിച്ചു. ഇതെല്ലാം, മുസ്ലീം ജനത മുഴുവനും രഹസ്യമായി ഈ സംഘടനകളെ അംഗീകരിക്കുന്നുണ്ടെന്ന തോന്നല്‍ ഇതര മതസ്ഥരില്‍ ഉളവാക്കി.

ഹൈന്ദവ സംസ്‌കാരത്തിന്റെ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്ന തീവ്രവാദ സംഘടനകളുടെ അഥവാ ഫാഷിസ്റ്റുകളുടെ ആവശ്യങ്ങള്‍ ദേശീയ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കുന്നു. മാത്രവുമല്ല, ഇവര്‍ പറയുന്ന ആശയങ്ങള്‍ ഭാരതീയ സാംസ്‌കാരിക ചരിത്ര പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന തോന്നല്‍ പ്രവര്‍ത്തകരില്‍ സൃഷ്ടിക്കുകയും അതാണ്‌ ഹൈന്ദവ സമൂഹത്തിന്റെ സ്വത്വമെന്ന്‌ ഹിന്ദു സമൂഹത്തെ, പ്രവര്‍ത്തകരിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്‌ ഇവര്‍ ചെയ്യുന്നത്‌. ശ്രീരാമ ജന്മഭൂമി, രാമസേതു തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഹജ്ജ്‌ സബ്‌സിഡി, മുസ്ലീം സമൂഹത്തിന്‌ മാത്രമായുള്ള സിവില്‍ നിയമങ്ങള്‍, ഇസ്ലാമിക വിദ്യാഭ്യാസത്തിന്‌ വേണ്ടിയുള്ള പ്രത്യേക സംരക്ഷണങ്ങള്‍, സാമ്പത്തിക നിലവാരം നോക്കാതെ നല്‍കുന്ന സംവരണങ്ങള്‍ തുടങ്ങിയവ ഫാഷിസ്റ്റുകളെ പ്രകോപിപ്പിക്കുന്നവയാണ്‌. വോട്ട്‌ ബാങ്ക്‌ ലക്ഷ്യമാക്കിയും, ഇസ്ലാമിക രാഷ്‌ട്രങ്ങളുമായുള്ള കച്ചവടബന്ധങ്ങളും സൗഹൃദവും നിലനിര്‍ത്തുന്നതിന്‌ വേണ്ടിയും ഭരണാധികാരികള്‍ ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനെ പ്രീണിപ്പിച്ചുകൊണ്ടിരിക്കുന്നതും ഫാഷിസ്റ്റുകളെ ചൊടിപ്പിക്കുന്നു. ഗവണ്‍മെന്റുകളുടെ ന്യൂനപക്ഷസംരക്ഷണം മുതലാക്കി സാമൂഹ്യസേവനത്തിന്റെ മറപിടിച്ച്‌ നടത്തുന്ന മതപരിവര്‍ത്തനം പോലുള്ള നിരവധി കാരണങ്ങളാല്‍ ഹൈന്ദവസമൂഹത്തിന്റെ വളര്‍ച്ചാനിരക്ക്‌ ദിനംപ്രതി കുറഞ്ഞുവരുന്നതും ഇവരില്‍ അമര്‍ഷം വളര്‍ത്തുന്നു. ഇനിയുമുണ്ട്‌ ഫാഷിസ്റ്റ്‌ സംഘടനകളില്‍ അമര്‍ഷം വളര്‍ത്തുന്ന ഘടകങ്ങള്‍. അത്‌ ജനാധിപത്യ ഭരണകൂടത്തില്‍ നിന്നും ന്യൂനപക്ഷങ്ങളില്‍ നിന്നും അറിഞ്ഞും അറിയാതെയും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഫാഷിസ്റ്റ്‌ സംഘടനാമേധാവികളും ഫാഷിസ്റ്റ്‌ ചായ്‌വുള്ള രാഷ്‌ട്രീയനേതാക്കളും ഇതിനെയെല്ലാം ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തി, വോട്ടുകളാക്കി മാറ്റുന്നു. അതിനുവേണ്ടി, പ്രവര്‍ത്തകരെക്കൊണ്ട്‌ മസ്‌ജിദുകളും, പള്ളികളും തകര്‍ത്തും ഗര്‍ഭിണികളുടെ വയറ്റില്‍ ശൂലം കുത്തിക്കയറ്റിയും നിരപരാധികളെ ചുട്ടെരിച്ചും.... ക്രൂരമായി ഭാരതത്തിന്റെ മതേതരത്വത്തിന്റെ നെഞ്ചില്‍ തന്നെ കത്തിയാഴ്‌ത്തുന്നു.

ഈ രണ്ട്‌ തീവ്രവാദ വിഭാഗങ്ങളെയും ബുദ്ധിപൂര്‍വ്വം കൂട്ടിയിടിപ്പിച്ച്‌ അതില്‍ നിന്ന്‌ ചോര കുടിക്കുന്ന സാമ്രാജ്യത്വ ചെന്നായ, സാമ്പത്തികമായും സാങ്കേതികമായും ഇരുവിഭാഗത്തെയും പിന്തുണയ്‌ക്കുന്നു. ഇസ്ലാമിക സംരക്ഷണത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പാക്കിസ്ഥാന്‍ പോലുള്ള രാഷ്‌ട്രങ്ങളും പിന്തുണയ്‌ക്കുന്നുണ്ട്‌. ഇതെല്ലാമറിയാവുന്ന ഭരണകൂടങ്ങള്‍ വോട്ട്‌ ബാങ്കിലെ നഷ്ടങ്ങളെയും ചില രാഷ്‌ട്രീയ-രാഷ്‌ട്ര ബന്ധങ്ങളുടെ നിലനില്‍പ്പിനെയും ഭയന്ന്‌ ഉപരിപ്ലവമായ കാട്ടിക്കൂട്ടലുകളിലൂടെ മുഖം രക്ഷിച്ച്‌ മുന്നേറുന്നു (എത്രകാലം?!). വിപണന വിജയത്തിന്‌ വേണ്ടി തയ്യാര്‍ ചെയ്‌ത തന്ത്രങ്ങളുടെ ഭാഗമായി മാദ്ധ്യമങ്ങള്‍ വാര്‍ത്തകളിലെ യാഥാര്‍ത്ഥ്യങ്ങളെ മനഃപൂര്‍വ്വം വളച്ചൊടിച്ച്‌ വായനക്കാരിലെത്തിക്കുന്നു. ഇതില്‍ മത മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന മാദ്ധ്യമങ്ങളും സ്വതന്ത്രരെന്ന്‌ നടിക്കുന്ന മാദ്ധ്യമങ്ങളും ഒരേ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.

ഇരു കൂട്ടരും ചേര്‍ന്ന്‌ - ഇസ്ലാമിക വിശ്വാസ സംരക്ഷകരെന്ന്‌ നടിക്കുന്ന തീവ്രവാദികള്‍ രക്തസാക്ഷിത്വത്തിലൂടെ ലഭിക്കുമെന്ന്‌ കരുതുന്ന സ്വര്‍ഗ്ഗലോകത്തിലെ സുന്ദരമായ അനശ്വരജീവിതത്തിനു വേണ്ടിയും, ഹൈന്ദവ സംരക്ഷണമേറ്റെടുത്തെന്ന്‌ നടിക്കുന്ന സംഘടനകള്‍ ഭരണം, സാമ്പത്തിക സൗകര്യങ്ങള്‍, രാഷ്‌ട്രീയ മേധാവിത്വം തുടങ്ങിയ ഭൗതീക നേട്ടങ്ങള്‍ക്കായും - ദൈവസൃഷ്ടിയായ നിരപരാധികളെയും പ്രകൃതിയെയും അതിക്രൂരമായി നശിപ്പിക്കുന്നു. വേശ്യ ചാരിത്ര്യം പ്രസംഗിക്കുന്നതുപോലെ ഇരു വിഭാഗവും ഇതെല്ലാം ദൈവത്തിന്‌ വേണ്ടിയാണെന്ന്‌ പറഞ്ഞുകൊണ്ടേയിരിക്കുന്നു!! ഇതില്‍ ഏറ്റവും അപകടകാരി ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദി തന്നെയാണ്‌. കാരണം, അവര്‍ കൊല്ലാനും ചാകാനും മടിക്കുന്നില്ല. രക്തസാക്ഷിത്വം ഇവരെ സംബന്ധിച്ചിടത്തോളം അള്ളാഹുവിന്‌ വേണ്ടിയുള്ള ശരീരബലിയാണ്‌. അതിലൂടെ ലഭ്യമാകുന്നതോ അനശ്വരമായ സ്വര്‍ഗ്ഗജീവിതവും!!?. എന്നാല്‍ ഹൈന്ദവതയുടെ പേരിലുള്ള തീവ്രവാദികള്‍ കൊല്ലാന്‍ തയ്യാറാകും (സംരക്ഷണം ലഭിക്കുമെന്ന്‌ ഉന്നതങ്ങളില്‍ നിന്ന്‌ ഉറപ്പ്‌ ലഭിച്ചാല്‍ മാത്രം), പക്ഷേ മരിക്കാന്‍ അവര്‍ തയ്യാറാകില്ല. ഈ വ്യത്യാസങ്ങള്‍ക്കിടയില്‍ മറഞ്ഞ്‌ കിടക്കുന്ന ഒരു വലിയ അപകടമുണ്ട്‌. ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദിയെ ഉപദേശങ്ങളിലൂടെയോ നിര്‍ദ്ദേശങ്ങളിലൂടെയോ ചര്‍ച്ചകളിലൂടെയോ സംവാദങ്ങളിലൂടെയോ മാറ്റിയെടുക്കല്‍ ബുദ്ധിമുട്ടാണ്‌. മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടിവരും. പക്ഷേ ഹൈന്ദവതയുടെ പേരിലുള്ള തീവ്രവാദികളെ വളരെ എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ സാധ്യമാണ്‌ (ഇത്‌ ഇന്ത്യന്‍ രാഷ്‌ട്രീയം വിശകലനം ചെയ്‌താല്‍ മനസ്സിലാക്കാന്‍ സാധിക്കും).



പരിഹാരങ്ങള്‍ രൂപപ്പെടുത്തേണ്ട അടിത്തറ

പരിഹാരമായി വരേണ്ടത്‌ രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂടിനെയും രാജ്യപുരോഗതിയെയും മനുഷ്യവംശത്തിന്റെ നന്മയേയും കാംക്ഷിക്കുന്ന മത-സാമുദായിക-മാദ്ധ്യമ-രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹിക വ്യക്തിത്വങ്ങളേയും ഭരണഘടനാ വിദഗ്‌ദ്ധരേയും ഒരേ വേദിയില്‍ അണിനിരത്തി നാം നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളെ സൂക്ഷ്‌മമായി അപഗ്രഥിക്കണം. ശേഷം ചര്‍ച്ചയിലൂടെയും സംവാദങ്ങളിലൂടെയും സ്വതന്ത്രവും സൂക്ഷ്‌മവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള തീരുമാനങ്ങളെടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്യണം. ഇക്കാര്യത്തിനെങ്കിലും രാജ്യത്തിന്റെ നന്മ കാംക്ഷിക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അത്രയും സങ്കീര്‍ണ്ണമാണിത്‌.

ആണവ കരാര്‍ നടത്തിയെടുക്കുന്നതിനു വേണ്ടി നൂറുകണക്കിന്‌ മീറ്റിംഗുകളും, നിരവധി ചര്‍ച്ചകളും, പ്രചാരണ പരിപാടികളും, പൊതുജന അഭിപ്രായ ക്രോഡീകരണവും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിയിട്ടുള്ളത്‌. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ കോടികളാണ്‌ ഇതിനുവേണ്ടി പൊതു ഖജനാവില്‍ നിന്ന്‌ ചിലവഴിച്ചത്‌. ഈ രാജ്യത്തിന്റെ മതേതര കെട്ടുറപ്പ്‌ തകരുന്നത്‌ കണ്ടിട്ടും അനുഭവിച്ചിട്ടും അതിനെ നിലനിര്‍ത്താനും തീവ്രവാദത്തെ ഉന്മൂലനം ചെയ്യാനും ഇതുപോലുള്ള പരിശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ അതിനെ ഇന്ത്യയിലെ ഓരോ കൊച്ചുകുട്ടിയും സ്വാഗതം ചെയ്യുമായിരുന്നു. അല്ലാതെ രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിക്കുകയും ശേഷം ദേശീയോദ്‌ഗ്രഥനം എന്ന വാക്കിനെ വ്യഭിചരിക്കുന്ന നാടകവും വാര്‍ത്തകളും സൃഷ്ടിക്കുകയുമല്ല ചെയ്യേണ്ടത്‌.



തീവ്രവാദം കേരളത്തിന്റെ പ്രാദേശിക തലങ്ങളിലേക്ക്‌

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍, ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രമേ മതതീവ്രവാദ രോഗാതുരമായ മനസ്സുകള്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്ന്‌ സ്ഥിതി മാറിയിരിക്കുന്നു. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലേക്കും ഈ `വൈറസ്‌' പടര്‍ന്നു കഴിഞ്ഞു. ലക്ഷക്കണക്കിന്‌ മനസ്സുകളെയും ശരീരങ്ങളെയും കീഴടക്കിക്കൊണ്ട്‌ ഈ വൈറസിന്റെ വ്യാപനം തുടരുന്നു. മെട്രോ നഗരങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല. ഗവണ്‍മെന്റ്‌ ഇന്റലിജന്‍സ്‌ സംവിധാനങ്ങളും, സാമൂഹിക സംഘടനകളും രാഷ്‌ട്രീയക്കാരും മാദ്ധ്യമങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന ഈ അവസ്ഥ എങ്ങനെ സംജാതമായി എന്നതിന്‌ മാത്രം ആരും ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. പ്രൊഫഷണല്‍ കോളേജുകളിലും, എഞ്ചിനീയറിംഗ്‌ കോളേജുകളിലും ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ പോലും തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. പോലീസിലും രഹസ്യാന്വോഷണ ഏജന്‍സികളിലും വരെ ഇവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ്‌ സൂചനകള്‍. നിരവധി ഐ.ടി. വിദ്യാര്‍ത്ഥികളും, ഐ.ടി. വിദഗ്‌ദ്ധരും ഇത്തരം സംഘടനകളില്‍ അംഗമാണെന്ന സത്യം പലപ്പോഴായി നാം തിരിച്ചറിഞ്ഞു കഴിഞ്ഞു.

അടുത്തയിടെ, ഇന്‍ഡോറിലെ അട്ടിമറി ശ്രമത്തിനിടയില്‍ പിടിയിലായ മലയാളികള്‍ ഷിബിന്‍ ഷാദുലും, അന്‍സാര്‍ മൗലവിയും നല്‍കിയ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഞെട്ടിച്ചുകളഞ്ഞതായാണ്‌ അറിയാന്‍ കഴിയുന്നത്‌. എറണാകുളം ജില്ലയിലെ ആലുവയിലും കോട്ടയത്തെ വാഗമണിലും നടന്ന `സിമി' ക്യാമ്പിനെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക്‌ ശേഷം രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പഠനത്തില്‍ കാസര്‍ഗോഡ്‌, കോഴിക്കോട്‌, മലപ്പുറം, വയനാട്‌, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ സിമിയുടെയും, എന്‍.ഡി.എഫിന്റെയും പ്രവര്‍ത്തനം സജീവമായിട്ടുണ്ടെന്നും യൂണീറ്റുകള്‍ തിരിച്ച്‌ രഹസ്യ പരിശീലനക്ലാസ്സുകള്‍ വരെ നടക്കുന്നുണ്ടെന്നുമാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

മുസ്ലീം ഭൂരിപക്ഷ പഞ്ചായത്തുകളില്‍ കുറഞ്ഞത്‌ മൂന്ന്‌ ശാഖകളുമായി ആര്‍.എസ്‌.എസും 2010 ആകുന്നതോടെ 999 പഞ്ചായത്തുകളില്‍ യൂണീറ്റുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വി.എച്ച്‌.പി., ബജ്‌രംഗദള്‍ സഖ്യങ്ങളും സമാന്തരമായി മുന്നേറുന്നുണ്ട്‌. ക്രിസ്‌തീയ സമൂഹത്തിലും തീവ്രചിന്താഗതിക്കാര്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്‌. ഇതിന്‌ ആക്കം കൂട്ടുന്ന സംഭവങ്ങളാണ്‌ ഒറീസ്സയിലും കര്‍ണ്ണാടകയിലും മംഗലാപുരത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. എന്‍.ഡി.എഫ്‌ പോലെ, ആര്‍.എസ്‌.എസ്സ്‌ പോലെ തീവ്രവാദ സംഘടനകള്‍ ക്രിസ്‌ത്യന്‍ സമൂഹത്തില്‍ നിന്ന്‌ വളര്‍ന്നുവരാനുള്ള സാധ്യതകളിലേക്കാണ്‌ `ഒറീസ്സ'കള്‍ വിരല്‍ ചൂണ്ടുന്നത്‌. വളര്‍ന്നും വികസിച്ചും നമ്മുടെ മാനുഷിക മൂല്യം പരിപൂര്‍ണ്ണമായും നഷ്ടപ്പെടുകയാണോ? മതാശയങ്ങളിലുള്ള മൂല്യബോധം വളരുകയും മാനുഷിക മൂല്യബോധം തകരുകയും ചെയ്യുന്ന ഈ യാത്ര എങ്ങോട്ടാണ്‌?

മുന്‍കാലങ്ങളില്‍ ദിശാബോധമില്ലാത്ത, മൂല്യബോധമില്ലാത്ത, തൊഴില്‍രഹിതരായ യുവാക്കളാണ്‌ കേരളത്തില്‍ ഈ രംഗത്തുണ്ടായിരുന്നത്‌. പക്ഷേ, ഇന്ന്‌, നല്ല വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ജോലിയുള്ളവരുമാണ്‌ മതതീവ്രവാദത്തിന്റെ പ്രചാരകരും ചാവേര്‍ സംഘങ്ങളായി പ്രവര്‍ത്തിക്കുന്നവരിലധികവും. ഇവര്‍ മതത്തിലും രാഷ്ര്‌ട്രീയത്തിലും അദ്ധ്യാപന മേഖലയിലും പിടിമുറുക്കിക്കഴിഞ്ഞിട്ടും നാം ഉപരിപ്ലവമായ കുറേ അന്വേഷണങ്ങളുമായി മുന്നോട്ടുപോകുന്നു. നമ്മുടെ നിഴലായി മതതീവ്രവാദികള്‍ ജനിയ്‌ക്കുന്നതും വളരുന്നതും അറിഞ്ഞില്ലെന്ന്‌ നടിക്കുന്നു. മതതീവ്രവാദ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്ന ഇവര്‍ക്ക്‌ എവിടെനിന്നാണ്‌ പണം ലഭ്യമാകുന്നത്‌? എന്തുകൊണ്ടാണ്‌ ഇവര്‍ മതതീവ്രവാദികളാകുന്നത്‌? ആശയസംഹിതകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന്റെ പേരില്‍ വിശ്വാസികള്‍ തീവ്രവാദികളാകുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്‌? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാതെ, പരിഹാരം നിര്‍ദ്ദേശിക്കാതെ, സര്‍ക്കാരും രാഷ്ര്‌ട്രീയ-സാംസ്‌കാരിക-സാമൂഹിക-സാമുദായിക-മത നേതാക്കളും ജനങ്ങളെ തീവ്രഭീകരതയുടെ അഗാധഗര്‍ത്തത്തിലേക്ക്‌ വഴിനടത്തുന്നു.

ഏറ്റക്കുറച്ചിലുകളോടെ, ഇന്ത്യയില്‍ മറ്റെല്ലായിടത്തും വ്യാപകമായിരുന്ന മതതീവ്രവാദം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ കേരളത്തില്‍ വേരുറപ്പിച്ചു തുടങ്ങിയത്‌. ഇന്ത്യയില്‍ ഏറ്റവും ശക്തമായി മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്തെ തകര്‍ക്കുന്നതിലൂടെ, രാജ്യാന്തര തീവ്രവാദ സംഘടനകളെ സഹായിക്കുന്ന ശക്തികള്‍ക്കു മുന്നില്‍ തല ഉയര്‍ത്തി നിന്ന്‌ ഫണ്ട്‌ വാങ്ങാമെന്നും ഒരു പ്രത്യേക മതവിശ്വാസികളുടെ ലോകത്തിനു മുന്നില്‍ നെഞ്ചു വിരിച്ച്‌ നില്‍ക്കാമെന്നും ഈ മനോരോഗികള്‍ ആശിക്കുന്നുണ്ടാവണം. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത സുരക്ഷിതത്വം എല്ലാ മതങ്ങള്‍ക്കും ലഭിക്കുന്ന നമ്മുടെ സംസ്ഥാനത്താണ്‌ മതതീവ്രവാദസംഘടനകള്‍ക്ക്‌ അംഗബലം കൂടുതലുള്ളത്‌. സംസ്ഥാനത്തിന്റെ വിസ്‌തൃതി, ജനസംഖ്യ, വിദ്യാഭ്യാസം, സാംസ്‌കാരിക ഘടന, സാമൂഹിക പ്രവര്‍ത്തകരുടെ എണ്ണം, രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്വാധീനം, ചിന്താശേഷിയുള്ളവരുടെ എണ്ണം എന്നിങ്ങനെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍, ശതമാനക്കണക്ക്‌ വച്ച്‌ നോക്കിയാല്‍ മതതീവ്രവാദികള്‍ നമ്മുടെ സംസ്ഥാനത്താണ്‌ ഏറ്റവും കുറവുണ്ടാകേണ്ടിയിരുന്നത്‌. പക്ഷേ, സ്ഥിതി നേരെ വിപരീതമാണ്‌. അതെ, ഹൈന്ദവതയുടെയും ഇസ്ലാമിന്റെയും പേരു പറഞ്ഞ്‌, കേരളത്തിലെ ശുദ്ധഹൃദയമുള്ള ഗ്രാമീണരെപ്പോലും വരിഞ്ഞുമുറുക്കിക്കൊണ്ട്‌ ഫാഷിസ്റ്റുകളും മതതീവ്രവാദികളും വിജയം ആഘോഷിക്കുകയാണ്‌.



ഇതെങ്ങനെ സംഭവിച്ചു? ഒരു അന്വേഷണം

കേരളീയം മനസ്സിലാക്കിയിടത്തോളം നമ്മുടെ സംസ്ഥാനത്ത്‌ രണ്ടായിരത്തോളം ചാവേര്‍ പടയാളികള്‍ എന്തിനും തയ്യാറായി നില്‍ക്കുന്നുണ്ട്‌. ഇതില്‍ 99 ശതമാനവും മുസ്ലീം സമൂഹത്തില്‍ ജനിച്ചതുകൊണ്ട്‌ മാത്രം മുസ്ലീമായി അറിയപ്പെടുന്നവരാണ്‌. ഇസ്ലാമിക കാവലാളുകളായി സ്വയം വിശ്വസിച്ച്‌, ഒരു മനഃശ്ശാസ്‌ത്രജ്ഞന്‌ പോലും മാറ്റിയെടുക്കാന്‍ പറ്റാത്ത രീതിയില്‍ ഭ്രാന്തമായി എന്നാല്‍ പുറമേക്ക്‌ ശാന്തമായി, രക്തസാക്ഷിത്വത്തിലൂടെ ദൈവസന്നിധിയിലെത്താന്‍ ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നവരാണിവര്‍. ഇത്രയും ഭ്രാന്തമായ വിശ്വാസത്തിലേക്ക്‌ ഇവര്‍ എത്തിച്ചേരുന്നതിന്റെ വഴി വളരെ നിഗൂഢവും ആസൂത്രിതവും ശക്തവും നീളമേറിയതുമാണ്‌.

ഇസ്ലാമിക ആശയങ്ങളെ വിവിധ രീതിയില്‍ വീക്ഷിക്കുന്ന, 1973 ഏപ്രില്‍ 29ന്‌ തുടങ്ങിയ എസ്‌.എസ്‌.എഫ്‌. പിന്നീട്‌ വന്ന (2) എസ്‌.കെ.എസ്‌.എസ്‌.എഫ്‌., (3) ഐ.എസ്‌.എം., (4) എസ്‌.ഐ.ഒ., (5) എസ്‌.വൈ.എസ്‌. തുടങ്ങിയ സംഘടനകളില്‍ എല്ലാം തന്നെ രണ്ട്‌ ലക്ഷത്തിന്‌ മുകളില്‍ അംഗസംഖ്യയുണ്ട്‌. ഇവരെല്ലാം ദശകങ്ങളായി കേരളത്തിലും മലയാളികളായ മുസ്ലീങ്ങളുള്ള ലോകത്തെല്ലായിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒട്ടനവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും ആശയപ്രചരണ പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഏര്‍പ്പെടുന്നുണ്ട്‌. ഇവരെയൊന്നും മതതീവ്രവാദ സംഘടനയായി ലോകത്തിലാരും പറഞ്ഞതായി കേട്ടിട്ടില്ല. എന്നാല്‍ 1993ല്‍ രൂപം കൊള്ളുകയും രണ്ടായിരത്തിന്‌ ശേഷം പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്‌ത ഒരു സംഘടനയെ മാത്രം മതതീവ്രവാദ സംഘടനയായി ഭൂരിപക്ഷ മുസ്ലീം സമൂഹമുള്‍പ്പെടെയുള്ള എല്ലാവരും വിലയിരുത്തുന്നു. അതിന്റെ പേരാണ്‌ എന്‍.ഡി.എഫ്‌. (നാഷണല്‍ ഡെവലപ്‌മെന്റ്‌ ഫ്രണ്ട്‌). ഇവര്‍ സാധാരണ പ്രവര്‍ത്തകരെ സൃഷ്ടിക്കുന്ന രീതി ഒന്നു പരിശോധിക്കാം.

സംഘടനയുടെ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തുന്ന, പ്രത്യേകം പരിശീലനം ലഭിച്ച വ്യക്തി ഒരു പ്രദേശത്തു നിന്നും മതവിശ്വാസത്തില്‍ തല്‍പരനായ, തലമുറകളായി മതവിശ്വാസ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തുടരുന്ന കുടുംബത്തില്‍ നിന്ന്‌ ഒരു ഇരയെ കണ്ടെത്തുന്നു. പിന്നീട്‌, ഇരയിലേക്ക്‌ നിരന്തരമുള്ള ഇടപെടലിലൂടെ താഴെപ്പറയുന്ന കാര്യങ്ങള്‍ കുത്തിവയ്‌ക്കുന്നു.

(1) ഇന്ത്യയിലെ മുസ്ലീങ്ങള്‍ ജീവിക്കുന്നത്‌ യഥാര്‍ത്ഥ ഇസ്ലാം / മുസ്ലീം ആയിട്ടല്ല. യഥാര്‍ത്ഥ ഇസ്ലാം / മുസ്ലീം ആകണമെങ്കില്‍ അതിശക്തമായ വിശ്വാസവും ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതവും ആവശ്യമാണ്‌.

(2) നാം ഈ ഭൂമിയില്‍ കൂടിയാല്‍ 120 വര്‍ഷമാണ്‌ ജീവിക്കുന്നത്‌. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍ മരണമില്ലാത്ത ജീവിതമാണ്‌. അതും ഭൂമിയില്‍ ലഭ്യമാകുന്നതിന്റെ എത്രയോ ഇരട്ടി സുഖസൗഭാഗ്യങ്ങള്‍ സൗജന്യമായി അവിടെ ലഭിക്കും. അതിന്‌ ഇവിടെ ജീവിച്ചിരിക്കുന്ന സമയം അള്ളാഹുവും അവന്റെ പ്രവാചകനും പടുത്തുയര്‍ത്തിയ മതത്തിന്റെ നിയമങ്ങളനുസരിച്ച്‌ ഈ മതത്തിന്‌ കാവലായി ജീവിച്ചാല്‍ മാത്രം മതി. 120 വര്‍ഷം ഇവിടെ ജീവിക്കണോ അതോ അന്ത്യമില്ലാത്ത വര്‍ഷങ്ങള്‍ എല്ലാ സുഖങ്ങളോടെയും സ്വര്‍ഗ്ഗത്തില്‍ ജീവിക്കണോ? തീരുമാനം നിങ്ങളുടേതാണ്‌.

(3) ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒട്ടും സുരക്ഷിതരല്ല. നാളെ നിങ്ങളുടെ സഹോദരി ബലാല്‍സംഗം ചെയ്യപ്പെടാം. നിങ്ങളുടെ പുത്രനെ ശൂലത്തില്‍ തറച്ച്‌ തീയിലിട്ട്‌ വേവിച്ചെടുത്തേക്കാം. നിങ്ങളുടെ കുടുംബത്തെ തന്നെ ചുട്ടെരിച്ച്‌ കളയാം. ഗോധ്രയിലും മുംബൈയിലും കര്‍ണ്ണാടകത്തിലും അയോധ്യയിലും നാം അത്‌ കണ്ടതാണ്‌. ഇനിയും നാം നിശ്ശബ്‌ദരായാല്‍ നരകത്തിലെ അന്തേവാസികളായി, പ്രവാചകന്റെ ശത്രുക്കളുടെ കൂട്ടത്തില്‍ ഒരാളായി അധഃപതിക്കാം. ചിന്തിക്കുക.

(4) ഇസ്ലാമിന്റെ വളര്‍ച്ചയ്‌ക്കും ഇസ്ലാമിന്റെ പ്രചരണത്തിനും തടസ്സം നില്‍ക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും നമുക്ക്‌ തുടച്ചുനീക്കേണ്ടതുണ്ട്‌. ഒരു മുസ്ലീമായി ജീവിക്കാന്‍ അതനിവാര്യമാണ്‌. ഒരു നല്ല മുസ്ലീം ആകണമെങ്കില്‍ അവന്‍ പ്രവാചകന്‍ നയിച്ച യുദ്ധങ്ങള്‍ എന്താണെന്നും എന്തിനാണെന്നും അറിയണം (പ്രവാചകന്‍ നയിച്ച യുദ്ധങ്ങളെ തങ്ങളുടെ ഉദ്ദേശലക്ഷ്യത്തിനനുയോജ്യമായി ഇവര്‍ ഇരയുടെ അടുത്ത്‌ വിദഗ്‌ദ്ധമായി അവതരിപ്പിക്കുന്നു). പ്രവാചകന്റെ യുദ്ധങ്ങള്‍ അനിവാര്യമായിരുന്നുവെങ്കില്‍ നമുക്കും അതിന്‌ ബാധ്യതയുണ്ട്‌. (മതേതര രാജ്യത്ത്‌ പ്രസ്‌തുത രാജ്യത്തിന്റെ ചട്ടക്കൂടിനനുസരിച്ച്‌ മാത്രമേ ജീവിക്കാവൂ എന്ന്‌ ഖുര്‍ ആന്‍ നിഷ്‌കര്‍ഷിക്കുന്നത്‌ അവസരോചിതമായി ഇവര്‍ മറച്ചുവയ്‌ക്കും)

(5) രക്തസാക്ഷിത്വം ഖുര്‍ ആനിലും ബന്ധപ്പെട്ട ഇതര ഗ്രന്ഥങ്ങളിലും നിരവധി സ്ഥലത്ത്‌ പ്രതിപാദിച്ചിട്ടുണ്ട്‌. (ഇവയെ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ ഇരയുടെ മസ്‌തിഷ്‌കത്തെ സംഘടനയുടെ ലക്ഷ്യങ്ങള്‍ക്കനുയോജ്യമായി മാറ്റിയെടുക്കും). രക്തസാക്ഷിത്വം മഹനീയമായതും ദൈവസന്നിധിയിലെത്താനുള്ള വഴിയുമായും അവതരിപ്പിക്കും. ഒരാള്‍ രക്തസാക്ഷിയാകുമ്പോള്‍ അയാളുടെ മാതാവിനും പിതാവിനും അള്ളാഹുവിന്റെ അനുഗ്രഹം ലഭ്യമാകും.

ഇത്തരത്തില്‍ മസ്‌തിഷ്‌ക മാറ്റം ചെയ്യപ്പെട്ട വിവിധ പ്രദേശങ്ങളിലുള്ള വ്യക്തികളെ രഹസ്യ ക്ലാസ്സിലേക്ക്‌ ഒന്നിച്ച്‌ ക്ഷണിക്കുന്നു. ആദ്യ ക്ലാസ്സില്‍ മുകളില്‍ പറഞ്ഞ വിഷയങ്ങള്‍ ദീര്‍ഘമായും ശക്തമായും അവതരിപ്പിക്കുന്നു. രണ്ട്‌ തവണ ക്ലാസ്സിലെത്തിച്ചേര്‍ന്ന വ്യക്തികളെ മൂന്നാം തവണ നടക്കുന്ന പ്രത്യേക രഹസ്യ ക്ലാസ്സിലേക്ക്‌ എത്തിക്കുന്നു. ഇവിടെ വച്ച്‌ ഇരകളോട്‌ പറയുന്നു ``ഇന്ന്‌ നടക്കാന്‍ പോകുന്നത്‌ അള്ളാഹുവിന്റെ മാര്‍ഗ്ഗത്തിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങാണ്‌. ഈ സത്യപ്രതിജ്ഞ ചൊല്ലിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഇസ്ലാമിന്റെ കാവലാളായിക്കഴിയും. പിന്നീട്‌ ഏതു സമയത്ത്‌ വിളിച്ചാലും നിങ്ങളെത്തിച്ചേരണം. എന്ത്‌ ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും അത്‌ നടത്തിയെടുക്കണം. ഈ സമയത്ത്‌ പിതാവോ, മാതാവോ, സഹോദരങ്ങളോ തടസ്സമാകാന്‍ പാടില്ല. അതിന്‌ കഴിയുന്നവര്‍ മാത്രമേ സത്യപ്രതിജ്ഞ ഏറ്റ്‌ ചൊല്ലാവൂ. കഴിയാത്തവര്‍ക്ക്‌ പുറത്തുപോകാം''. ഇത്‌ പറയുമ്പോള്‍ നിരവധി ഖുര്‍ ആന്‍ പദങ്ങളുടെയും ഇസ്ലാമിക കഥകളുടെയും ദുര്‍വ്യാഖ്യാനങ്ങള്‍ മേമ്പൊടി ചേര്‍ത്തിട്ടുണ്ടാകും. ശേഷം ആരെങ്കിലും പുറത്തേക്ക്‌ പോയാല്‍ ``അയാള്‍ ഇസ്ലാമല്ല, മുസ്ലീമല്ല, മുസ്ലീം പേരു മാത്രമുള്ള ഭീരുവാണ്‌''. തുടങ്ങിയ നിരവധി പരിഹാസങ്ങള്‍ ഖുര്‍ആന്‍ വാക്യങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളിലൂടെ അവതരിപ്പിക്കും. ഇത്‌ കേള്‍ക്കുന്ന ബാക്കിയുള്ള എല്ലാവരും ഏതോ മഹാദൗത്യം ദൈവത്തിനു വേണ്ടി ഏറ്റെടുത്ത ചാരിതാര്‍ത്ഥ്യത്തോടെ, നിശ്ചയദാര്‍ഢ്യത്തോടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രവേശിക്കും. അതി ഭീകരമായ മതാന്ധത കുത്തിവയ്‌ക്കുന്ന ഈ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പിന്നീടാരും ഇതില്‍ നിന്ന്‌ പുറത്തു കടക്കാറില്ല. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പി.ടി. എന്നറിയപ്പെടുന്ന ഫിസിക്കല്‍ ട്രെയിനിംഗ്‌ ഇരകള്‍ക്ക്‌ ലഭിക്കും. രണ്ടു ദിവസം നീണ്ട്‌ നില്‍ക്കുന്ന ഈ കായിക അഭ്യാസത്തില്‍ ലോകത്തിലെവിടെയും ലഭ്യമല്ലാത്ത പ്രത്യേക പരിശീലനങ്ങളാണ്‌ നല്‍കുന്നത്‌. പി.ടി. തീരുന്നതോടെ 10 പേരെ കായികമായി നേരിടാന്‍ കഴിവുള്ള നിശ്ശബ്‌ദരായ ചാവേര്‍ പടയാളികളായി ഇവര്‍ രൂപം കൊണ്ടു കഴിഞ്ഞു.

അടുത്ത ഘട്ടമായി ഇരയുടെ പ്രദേശത്തോ, സമീപ പ്രദേശത്തോ പരസ്യമായ യോഗം നടത്തും. ലളിതവും പൊതുവായതുമായ വിഷയങ്ങളായിരിക്കും ഇത്തരം യോഗങ്ങളുടെ കാതല്‍. പരിസരപ്രദേശത്തുള്ള എന്‍.ഡി.എഫ്‌. പ്രവര്‍ത്തകരെ തദ്ദേശവാസികള്‍ക്കും നിരീക്ഷകര്‍ക്കും പരിചയപ്പെടുത്തുക എന്ന രഹസ്യ അജണ്ടയുടെ ഭാഗമാണ്‌ ഇത്തരം യോഗങ്ങള്‍. സംഘടനയില്‍ നിന്ന്‌ പ്രവര്‍ത്തകര്‍ വിട്ടുപോകാതിരിക്കാന്‍, തന്ത്രപരമായി ബ്ലാക്‌മെയിലിംഗിന്‌ വേണ്ടി ആദ്യമൊരുക്കുന്ന കെണിയാണിത്‌. സത്യപ്രതിജ്ഞയ്‌ക്ക്‌ ശേഷം സംഘടനയില്‍ നിന്ന്‌ പുറത്തു പോയാല്‍, ഹൈന്ദവ ഫാഷിസ്റ്റുകളുടെ വേഷവിധാനത്തില്‍ രഹസ്യമായി ആക്രമിക്കും. അതുമല്ലെങ്കില്‍ എതിര്‍ സംഘടനയുടെ നോട്ടപ്പുള്ളിയാണെന്ന്‌ വരുത്തിത്തീര്‍ക്കാവുന്ന രീതിയില്‍, തന്ത്രപരമായി, നാടകീയമായി ഭയപ്പെടുത്തും. ഇങ്ങനെ സംഭവിച്ചാല്‍, നിവര്‍ത്തിയില്ലാതെ സ്വയരക്ഷയ്‌ക്കായി തിരികെ അയാള്‍ സംഘടനയിലെത്തും.

സംഘടനയിലെത്തിച്ചേര്‍ന്ന വ്യക്തികളില്‍ നിന്ന്‌ നിരവധി പഠനങ്ങള്‍ക്ക്‌ ശേഷം ഇന്റലിജന്‍സ്‌ വിഭാഗത്തെയുണ്ടാക്കും. ഓരോ ഗ്രാമങ്ങളിലും ഇവരുണ്ട്‌. ഇന്റലിജന്‍സിലേക്ക്‌ തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ കൃത്യമായി മതാചാരങ്ങള്‍ പാലിക്കുന്നുണ്ടെന്ന്‌ സമൂഹത്തിന്‌ ബോധ്യമാകുന്ന രീതിയില്‍ ജീവിക്കാന്‍ പാടില്ല. ഒരു സാധാരണ വിശ്വാസിയുടെ മേല്‍വിലാസമേ അയാള്‍ക്കുണ്ടാകാന്‍ പാടുള്ളൂ. സംഘടനാ അംഗങ്ങളുമായി പുറത്തു വച്ച്‌ സംസാരിക്കാനോ, പരിചയം കാണിക്കാനോ പാടില്ല. മാത്രമല്ല, പരസ്യമായി സംഘടനയെ എതിര്‍ക്കുകയും വേണം. ഉദാഹരണത്തിന്‌, ഒരു മസ്‌ജിദിന്റെ മുമ്പിലോ പരിസരത്തോ സംഘടനാ അനുഭാവികള്‍ പതിക്കുന്ന പോസ്റ്റര്‍, ജനമദ്ധ്യത്തില്‍ വലിച്ചുകീറുന്നതും ഇതൊക്കെ നിരോധിക്കേണ്ടതാണെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുന്നതും ഈ ഇന്റലിജന്‍സ്‌ അംഗമായിരിക്കും. നാടകീയമായ ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്നുണ്ട്‌. നിരവധി ഉത്തരവാദിത്വങ്ങളും അത്യാവശ്യ സാമ്പത്തിക സഹായങ്ങളും ലഭ്യമാകുന്ന ഷെര്‍ലക്‌ ഹോംസ്‌ കഥകളെ വെല്ലുന്ന (സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍) ഈ ഇന്റലിജന്‍സ്‌ ജോലി എന്തെന്നില്ലാത്ത ആവേശത്തോടെയാണ്‌ യുവാക്കള്‍ ഏറ്റെടുത്തിട്ടുള്ളത്‌.

1996ന്‌ ശേഷമാണ്‌ കേരളത്തിലെ മത തീവ്രവാദവളര്‍ച്ച ദ്രുതഗതിയിലായത്‌. സര്‍വ്വവിധ സന്നാഹങ്ങളോടും കൂടിയാണ്‌ മതതീവ്രവാദികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. പെട്ടെന്ന്‌ ജനശ്രദ്ധയെത്താതെ കിടക്കുന്ന കിണറുകളും, കുളങ്ങളും, തോട്ടങ്ങളും, തോടുകളും, കാടുകളും, ബോംബുകള്‍ക്കും ഇതര സ്‌ഫോടകവസ്‌തുക്കള്‍ക്കും ആവശ്യമായ രാസവസ്‌തുക്കളും സൂക്ഷിക്കാനുള്ള ഇടമായിട്ടുണ്ടെന്നാണ്‌ അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. വിദേശങ്ങളില്‍ നിന്ന്‌ കപ്പല്‍ മാര്‍ഗ്ഗം കേരളത്തിലെത്തുന്ന വന്‍ മരങ്ങള്‍ക്കുള്ളില്‍ സ്‌ഫോടകവസ്‌തുക്കളും അത്യന്താധുനിക ആയുധങ്ങളും കടല്‍ കടന്നെത്തുന്നുണ്ട്‌. വിമാനമാര്‍ഗ്ഗങ്ങളിലൂടെയും മറ്റുമെത്തുന്ന കളിപ്പാട്ടങ്ങള്‍ എത്തേണ്ടിടത്തെത്തിക്കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത്യന്തം അപകടകാരികളായ തോക്കുകളായി മാറുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രമെന്ന ഖ്യാതി ഇല്ലാതാക്കാനും, ഇസ്ലാമിക ഭരണം നടപ്പിലാക്കാനും ദുഷ്ടചിന്തകളുള്ള, ഇസ്ലാമെന്ന പേരിന്‌ പോലും കളങ്കമാകുന്ന കുറേ വിദേശശക്തികളുടെ പണവും പിന്‍ബലവുമാണിവരുടെ തണല്‍. സ്വദേശികളായ മതാന്ധരും ഇവരുടെ സഹായത്തിനുണ്ട്‌. വിശാല ചിന്തകളില്ലാത്ത, സ്വന്തം മതം പോലും `സ്വയം' പഠിക്കാന്‍ ശ്രമിക്കാതെ, മറ്റാരോ പഠിപ്പിച്ചത്‌ അതുപോലെ വിഴുങ്ങിയ ഈ മൂഢ വര്‍ഗ്ഗത്തിന്‌ ദൈവത്തിന്റെ നിര്‍വ്വചനം പോലും പറയാന്‍ കഴിയില്ല. ആകാശത്തു നിന്ന്‌ താഴോട്ട്‌ ദൈവം നേരിട്ട്‌ ഇറക്കിയ ആശയങ്ങളായതുകൊണ്ട്‌ മനുഷ്യ ബുദ്ധിക്ക്‌ ഇതു മനസ്സിലാകില്ല എന്നാണ്‌ ഒരു മതാന്ധന്‍ എന്റെ യുക്തിപരമായ ചോദ്യത്തിന്‌ ഉത്തരമായി പറഞ്ഞത്‌.

ഈയിടെ നടന്ന അഹമ്മദാബാദ്‌, ജയ്‌പൂര്‍, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ സ്‌ഫോടനങ്ങളും ഒറീസ്സ, കര്‍ണ്ണാടക എന്നിങ്ങനെയുള്ള പ്രദേശങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ നേര്‍ക്ക്‌ നടക്കുന്ന ഭീകര, പൈശാചിക അക്രമങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നവരും അത്‌ ചെയ്യുന്നവരും ഒരേ വര്‍ഗ്ഗത്തില്‍ പെട്ട രോഗികള്‍ തന്നെയാണ്‌. പേരുകൊണ്ട്‌ വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവരായി തോന്നാം. പക്ഷേ, ഇവരെല്ലാം അതീവ അപകടകാരികളായ മാനസിക രോഗികളാണ്‌. എല്ലാം തിരിച്ചറിയേണ്ട സംസ്ഥാന ഭരണപക്ഷവും പ്രതിപക്ഷങ്ങളും വോട്ട്‌ ബാങ്കിലേക്ക്‌ കണ്ണ്‌ നട്ടുള്ള പ്രവര്‍ത്തനങ്ങളിലാണ്‌. തികച്ചും ദുഷ്‌കരമായ ഒരവസ്ഥയില്‍ നാമെത്തിച്ചേര്‍ന്നത്‌ അറിയേണ്ടവര്‍ തിരിച്ചറിയാതെ പോകുന്നു. ഈ അവസ്ഥയുടെ വളര്‍ച്ചയെ പ്രതിരോധിക്കാനും ഉന്മൂലനം ചെയ്യാനും സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക മത സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്ന്‌ ശക്തമായ നടപടികള്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ ചികിത്സ ദുഷ്‌കരമാണ്‌... ജാഗ്രത.

വാല്‍ക്കഷണം : അമേരിക്കയിലെ തിരക്കുള്ള ഒരു റോഡിലൂടെ നിയമം അനുസരിച്ചുകൊണ്ട്‌ ഒരു യഥാര്‍ത്ഥ അമേരിക്കക്കാരന്‍ അഥവാ ഒരു റെഡ്‌ ഇന്ത്യന്‍ വംശജന്‍ കാറോടിച്ചുപോകുകയായിരുന്നു. പുറകെ വന്ന കാറിലെ, അധിനിവേശ വംശജരുടെ പിന്‍ഗാമിയായ മറ്റൊരു അമേരിക്കന്‍ ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണടിച്ചു. തിരക്കേറിയ റോഡായതിനാല്‍ മുന്നിലെ കാറിന്‌ എത്ര ശ്രമിച്ചിട്ടും പുറകേയുള്ള കാറിന്‌ വഴി നല്‍കാന്‍ സാധ്യമായില്ല. മുന്നിലെ കാറുകാരന്‍ കൈകൊണ്ടും സിഗ്നല്‍ കൊണ്ടും തന്റെ മുന്നിലെ തിരക്ക്‌ പുറകേയുള്ള കാറുകാരനെ വളരെ ആത്മാര്‍ത്ഥമായിത്തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും അയാള്‍ തുടര്‍ച്ചയായി ഹോണടിച്ചുകൊണ്ടേയിരുന്നു. തന്റെ കുഞ്ഞുങ്ങളുടെ അരികിലേയ്‌ക്ക്‌ അത്യാവശ്യമായി എത്തിച്ചേരേണ്ട മുന്നിലെ കാറുകാരന്‍ പിന്‍വശത്തു നിന്നുള്ള അകാരണമായ ഹോണടിയില്‍ അക്ഷമനായി. അയാളുടെ മാനസിക നില തെറ്റി. കാറു നിര്‍ത്തി പുറത്തിറങ്ങിയ അയാള്‍ തൊട്ടു പിന്നില്‍ ബ്രേക്ക്‌ ചെയ്‌ത കാറുകാരനെ വെടിവെച്ചു കൊന്നു. അമേരിക്കന്‍ പോലീസ്‌ സംഭവസ്ഥലത്തുനിന്ന്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക്‌ ആദ്യഘട്ടം ജാമ്യമനുവദിച്ചു. പിന്നീട്‌ കേസ്‌ തുടര്‍ന്നെങ്കിലും ഇയാളെ കോടതി കുറ്റവിമുക്തനാക്കി. കോടതി കണ്ടെത്തിയ ന്യായം ഇതായിരുന്നു, പ്രകോപനപരമായി, കൊല്ലപ്പെട്ട ഡ്രൈവര്‍ പതിമൂന്ന്‌ മിനിറ്റിലധികം പിന്നില്‍ നിന്ന്‌ അകാരണമായി ഹോണടിക്കുന്നതിലൂടെ ഇയാളുടെ മാനസികനില തെറ്റിയെന്നും മനസ്സിനെ ഭ്രാന്തമായ അവസ്ഥയിലേയ്‌ക്ക്‌ നയിച്ചതുകൊണ്ട്‌ മാത്രമാണ്‌ ഈ കൊലപാതകം നടന്നതെന്നും അത്‌ കരുതിക്കൂട്ടിയല്ല എന്നും കോടതി വിധിച്ചു.

No comments: